Thursday, November 21, 2013

മട്ടണ്‍ കറി.....

മട്ടണ്‍ കറി.....  

 ഒരു ദിവസം കെട്ട്യോന്‌ ഒരു ആഗ്രഹം.   മട്ടണ്‍ കറി ഒന്നൂടെ വയ്ക്കണം.   അതും നേന്ത്രക്കായ ഇട്ട്‌.    ആഗ്രഹിച്ച അന്നു തന്നെ മട്ടണ്‍ വാങ്ങി.    നേന്ത്രക്കായ ഇന്നലെ കൊണ്ടു വന്നു തന്നു.         കായ അധികം വച്ചാല്‍ പഴുക്കും.       പിന്നെ കറിക്ക്‌ മധുരം എന്നു പറഞ്ഞ്‌ എന്നെക്കൊണ്ട്‌ മുഴുവനും തീറ്റിക്കും.         അതുകൊണ്ട്‌ സാധാരണ പരീക്ഷണങ്ങള്‍ക്കായി നീക്കിവെക്കാറുള്ള വെള്ളിയാഴ്ച്ച കാത്തു നില്‍ക്കാതെ ഇന്ന് തന്നെ കറി ഉണ്ടാക്കിയേക്കാം എന്നായി ഞാന്‍.          

 പതിവുപോലെ, മുന്‍പ്‌ വച്ചത്‌ എങ്ങി നെ ആയിരുന്നെന്ന് ഞാന്‍ മറന്ന് പോയി.    ഗൂഗിളോ രക്ഷതു.    ഒരു പാചകക്കുറിപ്പ്‌ മോഷ്ടിച്ച്‌ പരീക്ഷണം തുടങ്ങിയപ്പോഴേക്കും മോള്‍ കരച്ചില്‍ ബഹളം.   നല്ല ചുമയും ജലദോഷവും.   കിടത്തിയാല്‍ അപ്പൊ കരയും.   മൂക്കടഞ്ഞിട്ടാണ്‌.   അങ്ങനെ ഉച്ചയായിട്ടും മോള്‍ടെ പരിഭവങ്ങള്‍ തീര്‍ന്നില്ല.   കെട്ട്യോനെ വിളിച്ചു.    നേരത്തെ വന്നാല്‍ ഉച്ചക്ക്‌ വല്ലതും കഴിക്കാം.    വൈകിയാല്‍ ഊണ്‌ അത്രേം വൈകും.    മോള്‍ കരയുന്നെന്ന് കേട്ടപ്പോള്‍ കെട്ട്യോന്‍ എത്തി.    മോളെ അങ്ങോട്ട്‌ ഏല്‍പ്പിച്ച്‌ ഞാന്‍ അടുക്കളയില്‍ യുദ്ധം തുടങ്ങി.  

കുറിപ്പ്‌ നോക്കി എടുപിടി എന്ന് മട്ടണ്‍ കറി റെഡി.     കാണിച്ച്‌ കൊതിപ്പിക്കാന്‍ കെട്ട്യോനെ വിളിച്ചു.   പ്രതീക്ഷയോടെ കെട്ട്യോന്‍ പാത്രത്തിലേയ്ക്ക്‌ നോക്കി.   എന്നിട്ട്‌ ചോദിച്ചു.   "കായ എവിടെ?" !!!!........ എണ്റ്റെ ഉള്ളൊന്ന് കിടുങ്ങി.      തിരക്കിനിടയില്‍ കായേടെ കാര്യം ഞാന്‍ മറന്നു.     കായ പഴുത്ത്‌ പോകുന്നതിന്‌ മുന്‍പേ വെക്കാന്‍ ആണ്‌ ഇന്ന് തന്നെ തിരക്കിട്ട്‌ ഇതുണ്ടാക്കിയത്‌..    ഹ്ം..    

പെട്ടെന്ന് തന്നെ ഒരു കുക്കര്‍ എടുത്ത്‌ കായ വേവിച്ച്‌ കൂട്ടാനില്‍ ചേര്‍ത്തു.    ഗ്രേവി നന്നായിട്ടുണ്ട്‌ എന്ന് ഒരു സാക്ഷ്യപത്രം കൂടെ വാങ്ങിയിട്ടാണ്‌ ഞാന്‍ ഭക്ഷണം കഴിച്ച്‌ തൃപ്തിയായി എണീറ്റത്‌.     കാത്തിരിക്കാന്‍ തയ്യാറായ കെട്യോനും ആ പാചകക്കുറിപ്പെഴുതിയവള്‍ക്കും ഒരോ ഉമ്മ.


Thursday, July 18, 2013

ജ്ഞാനം

       
ജ്ഞാനം


         രാമായണ മാസൊക്ക്യല്ലേ, ഇനീപ്പൊ രാമായണൊക്കെ വായിച്ചില്ല്യാന്ന്‌ വേണ്ട. ദോഷങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ പോയ്ക്കോട്ടെ, എന്ന്‌ കരുതി ആണ്‌ രാമായണം എടുത്തത്‌.. ..    വീട്ടില്‍ അമ്മയാണ്‌ രാമായണം വായിക്കാറ്‌.  ..     ഞാന്‍ ഇതു വരെ രാമായണം കഥാരൂപത്തില്‍ ഉള്ളതേ വായിച്ചിട്ടുള്ളു.    അതും സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌.      

         
          എന്തായാലും ഒരു നല്ല തുടക്കത്തിനായി ആമുഖത്തില്‍ നിന്ന്‌ തന്നെ തുടങ്ങാം എന്ന്‌ കരുതി.   തുഞ്ചത്ത്‌ എഴുത്തശ്ശണ്റ്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌.  ..     ആമുഖം കഴിഞ്ഞപ്പോള്‍ അതാ സൂചിക.    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന തലേക്കെട്ടിനടിയില്‍ പലവിധ പ്രശ്നപരിഹാരത്തിനായി വായിക്കേണ്ട കാണ്ഡങ്ങളെപ്പറ്റി കണ്ടപ്പോള്‍ ഒന്ന്‌ കണ്ണോടിച്ചു. സന്താന ലബ്ധി, വിവാഹം, വിദ്യാഭ്യാസം, ജോലി, അങ്ങനെ പല പരിഹാരങ്ങള്‍ക്കിടയില്‍ 'സന്തതികളുടെ ഉന്നതിയ്ക്കും സത്സ്വഭാവത്തിനും' എന്ന്‌ കണ്ടു.     മറ്റുള്ളതിലൊന്നും താല്‍പര്യം തോന്നാത്തതിനാലും ഇതില്‍ പ്രത്യേക താല്‍പര്യം തോന്നിയതിനാലും ഞാന്‍ അതു ഒന്ന്‌ വായിച്ചിട്ടു തന്നെ കാര്യം എന്ന്‌ തീരുമാനിച്ചു.      അയോദ്ധ്യാകാണ്ഡത്തില്‍ പാര്‍വ്വതി പരമേശ്വരനോട്‌ സംവദിയ്ക്കുന്നതാണ്‌ അതില്‍ പറഞ്ഞിരിയ്ക്കുന്ന ഭാഗം. പേജ്‌ 67. തപ്പി എടുത്തു. അതില്‍ ഒരു ബൂക്മാര്‍ക്ക്‌. ...        നിറം മങ്ങിയിരിയ്ക്കുന്നു.       ആ പുറം സ്ഥിരമായി ഉപയോഗിയ്ക്കുന്നതിണ്റ്റെ ലക്ഷണങ്ങല്‍ മുഴുവനും ഉണ്ട്‌. ....


        അമ്മ വെറുതെ ഇരിയ്ക്കുന്നത്‌ ഞാന്‍ ആകെ കണ്ടിട്ടുള്ളത്‌ കൂട്ടാനു കഷ്ണം നുറുക്കാനും രാമായണം വായിയ്ക്കാനും ആണ്‌.          സ്വന്തം അഭിവൃദ്ധിയേക്കാള്‍ അമ്മമാര്‍ ആഗ്രഹിയ്ക്കുന്നത്‌ മക്കളുടെ നന്‍മയാണെന്നത്‌ ഞാനും മനസ്സിലാക്കുന്നു.        ജീവിതം പകുതി പിന്നിട്ടിട്ടാണ്‌ ആ ജ്ഞാനം കിട്ടിയത്‌ എന്ന് മാത്രം.      ഞാനും അമ്മയായതിന്‌ ശേഷം.


****

Sunday, July 14, 2013

പ്രയോഗം

പ്രയോഗം

ഞാൻ ഇന്ന് കേട്ട ഒരു പ്രയോഗം --- "ഘനഗംഭീരമായ ആ വിളി കേട്ടപ്പോൾ എന്റെ ഹൃദയം പൊട്ടി വയറ്റിൽ വീണു.. "

****

Wednesday, July 10, 2013

വീണ്ടും ചില വികട തമാശകൾ

വീണ്ടും ചില വികട തമാശകൾ 

ആരേയും വിഷമിപ്പിക്കാനല്ല ഇത് എഴുതുന്നത്. വിഷമം തോന്നിയെങ്കിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു .

1. 

വീര വീരാട കുമാര വിഭോ 
ചാരുതരാഗുണ സാഗര ഭോ 
മാരലാവണ്യ - നാരി 
മനോഹാരി താരുണ്യ ...

വീരവിരാട കുമാരൻ പണ്ട് 
ചാരുകസേരയിൽ നിന്ന് വീണു 
കയ്യും ഒടിഞ്ഞു - പിന്നെ 
രണ്ട് കാലും ഒടിഞ്ഞു ....

2.


വീരനാം നളന്റെ ഭാര്യ 
സുന്ദരി ദമയന്തി ..

വീരനിന്നാളെന്റെ ഭാര്യ 
സുന്ദരിയെ മാന്തി ..  


സീതി ഹാജി നമ്പറുകൾ 
3.

ഭർഗ്ഗോ ദേവസ്യ ധീ മഹീ 

ദേവസ്യേടെ ഫർഗ്ഗോ വണ്ടി മാഹിയിൽ ചെന്ന് ധീം..

4. 

നിർമ്മായ കർമ്മണാ  ശ്രീ ..

ഇത് നിർമ്മിച്ചതും കുമ്മായം കൊണ്ടാണ് .

******

കടപ്പാട് : എന്റെ അമ്മ.

Sunday, July 7, 2013

ചില വികട തമാശകൾ

ചില വികട തമാശകൾ 

ആരേയും വിഷമിപ്പിക്കാനല്ല ഇത് എഴുതുന്നത്. വിഷമം തോന്നിയെങ്കിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു .

1.

കരാരവിന്ദേന പദാരവിന്ദം 
മുഖാരവിന്ദേ വിനിവേശയന്തം 
വടസ്യ പത്രസ്യ പുടേ ശയാനം 
ബാലം മുകുന്ദം മനസാ സ്മരാമി.

കരാരവിന്ദേ കരുവാന്റെ ചെക്കൻ 
മുഖാരവിന്ദേ മൂശാരി രാമൻ 
വടസ്യ പത്രസ്യ വടികൊണ്ടടിച്ചു 
ബാലൻ മുകുന്ദൻ കരഞ്ഞുംകൊണ്ടോടി.

2.

ഗീതാ ശ്ലോകങ്ങൾ 

ഒന്ന് 

കാപ്പിയോ ചായയോ മേലിൽ 
ശീലിക്കേണ്ടൂ ജനാർദ്ദനാ ?

കാപ്പി ചൂടാണായതിനാൽ 
ചായയാണിപ്പോഴുത്തമം .

രണ്ട് 

അടക്കാകഷ്ണമെങ്ങോട്ട് 
തുപ്പേണ്ടൂ ജഗദീശ്വരാ  ? 

ഇവിടെത്തന്നെ തുപ്പ്യാലും 
തെറ്റില്ലെന്റെ ധനഞ്ജയാ.

3.

ഉദയഗിരി ചുവന്നൂ ഭാനുബിംബം വിളങ്ങീ 
നളിനമുകുളജാലേ മന്ദഹാസം വിരിഞ്ഞൂ 
പനിമതി മറവായ്‌  ശംഖനാദം മുഴങ്ങീ 
ഉണരുക കണികാണ്മാൻ  അംബരേശംബരേശാ !

ഉദയഗിരി ചുവന്നൂ ആന കുന്തം വിഴുങ്ങീ 
നളിനി മുളകുചാറേ ഹന്ത! മോന്തിക്കുടിച്ചൂ 
പനി മതി മറവായി ശങ്കു നാദം മുഴക്കീ 
ഉണരുക കണികാണ്മാൻ  അംബരേശംബരേശാ !

4. 

കല്ല്യാണരൂപീ വനത്തിന്ന് പോകാൻ 
വില്ലും ശരം കൈപിടിച്ചോരു നേരം 
മെല്ലേ പുറപ്പെട്ടു പിന്നാലെ സീത 
കല്ല്യാണി നീ ദേവി ശ്രീരാമ രാമാ!

കല്ല്യാണാരൂപി വയറ്റീന്ന് പോവാഞ്ഞ് 
വില്ലും ശരം കൊണ്ട് കുത്തിതുടങ്ങീ 
അപ്പോൾ പുറപ്പെട്ടു പിന്നാലെ തീട്ടം 
നാറീട്ട്  വയ്യെന്റെ ശ്രീരാമരാമാ!


******

കടപ്പാട് : എന്റെ അമ്മ, കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള  'കേമേട്ടൻ'.