Tuesday, November 18, 2014

അപ്പൊ ഞാനാരായി?

അപ്പൊ ഞാനാരായി?
വീണ്ടും കുസാറ്റ് ..  അതുല്യ ഹോസ്റ്റൽ .. പെണ്‍ പട ഇടക്ക് മേയാൻ ഇറങ്ങും.. മിക്കതും അടുത്തുള്ള ഏതെങ്കിലും ഭക്ഷണ ശാല ആക്രമണം ആണ് നടക്കാറ് .. കൂട്ടുകാരികളുടെ വീട് സന്ദർശനം .. വല്ലപ്പോഴും ഒരു സിനിമ.. വിരളം ആണ്.. എന്നാലും.. അല്ലെങ്കിൽ പാർസൽ ഫുഡ്‌ വാങ്ങി റൂമിൽ കട്ടിലുകൾ അടുപ്പിച്ചിട്ട് നടുക്ക് ഭക്ഷണം വച്ച് ചുറ്റും കൂടി ഇരുന്നു ആക്രമണം.. എല്ലാം കഴിഞ്ഞാൽ വേസ്റ്റ് നോക്കി ഒരു പാട്ടും.. "എല്ലാം ഓർമ്മകൾ മാത്രമായീ ... "

ഈ യാത്രകൾക്കെല്ലാം വരുന്ന ചിലവുകൾ ഷെയർ ഇട്ട് എടുക്കാറാണ് പതിവ്.. അപ്പൊ എടുക്കാൻ പറ്റുന്നവർ എടുക്കും.. പിന്നീട് അവരവരുടെ ഷെയർ കൊടുക്കും.. ആരൊക്കെ എത്ര കാശു ചിലവാക്കി.. ആരൊക്കെ ആർക്കൊക്കെ എത്ര കാശു കൊടുക്കാറുണ്ട് എന്ന കണക്ക് സൂക്ഷിക്കണ്ട ചുമതല എനിക്കാവാറാണ് പതിവ്.. വിശ്വാസം അതല്ലേ എല്ലാം.. (നെറ്റി ചുളിക്കണ്ട.. ഞാൻ ആര്ടേം കാശു പറ്റിക്കാറില്ല ..)

ഇത്തരത്തിലെ ഒരു കണക്ക് സമർപ്പിക്കലിന്റെ അവസാനത്തിൽ.. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാൻ ഇല്ല.. ഞാൻ മാത്രം ഞങ്ങടെ താത്ത കുട്ടിക്ക് ഇത്തിരി ചില്ലറ കൊടുക്കാനുണ്ട്.. വെറും രണ്ടര ഉർപ്പ്യ ... ഇത് കണ്ടതും താത്തക്കുട്ടിക്ക് തമാശയായി.. വല്യേ ഗൌരവം കാണിച്ച് അവൾ എന്നോട്.. "ധന്യേ.. അപ്പൊ എന്റെ രണ്ടര രൂപ എവിടെ? വേഗം തരു.. " എനിക്കാണെങ്കിൽ കടം പറഞ്ഞ് പോകാനുള്ള മനസ്സും വരുന്നില്ല.. ബാഗ്‌ തപ്പിയപ്പോൾ ഒരു അഞ്ചു രൂപാ നോട്ട് കിട്ടി.. അതെടുത്ത് അവൾക്ക് കൊടുത്തു.. എന്നിട്ട് ഞാൻ തിരിച്ച് ചോദിച്ചു.. "അപ്പൊ എന്റെ രണ്ടര രൂപ എവിടെ? എവിടെ? എവിടെ? വേഗം തരു.. "

അപ്പൊൾ അവൾ എന്റെ വലത്തെ കൈ എടുത്ത് അവളുടെ കൈക്കുള്ളിൽ അമർത്തിപ്പിടിച്ചിട്ട്

"എല്ലാം പൊരുത്തപ്പെട്ടു.. "

അപ്പൊ ഞാനാരായി??

Wednesday, November 5, 2014

യെസ്ബീ ട്രാവൽസ് ..

യെസ്ബീ ട്രാവൽസ് ..

വിഭാ യാദവ് - കുസാറ്റിൽ എന്റെ സീനിയർ ബാച്ചിൽ ഉണ്ടായിരുന്ന പെണ്‍കുട്ടി - പെണ്‍സിംഹം. എപ്പോഴും പാന്റും ടി ഷർട്ടും ഇട്ട്, മുടി ക്രോപ് ചെയ്ത്, കമ്മലും മാലയും വളയും ഒന്നും ഉപയോഗിക്കാത്ത വിഭയെ കണ്ടാൽ , വെളുത്തു മെലിഞ്ഞ ഒരു ക്യൂട്ട് പയ്യൻ നടന്ന് പോകുന്നതായേ തോന്നൂ .. ഹോസ്റ്റലിലെ 'മലയാളം മാത്രം സംസാരിക്കാനുള്ള മത്സരത്തിൽ ഒന്നാമത്തേയൊ രണ്ടാമത്തെയോ സ്ഥാനത്തേക്ക് "എനിക്കറിയില്ല " എന്ന ഒറ്റ വാക്കുകൊണ്ട് അവൾ എത്തിയിട്ടുണ്ട്.. ബൈക്കോടിക്കും .. ക്രിക്കറ്റ് കളിക്കും.. ഇതൊക്കെ പറഞ്ഞാലും മൃദുല ഹൃദയയും പാവവും ആണ് ഈ ഹിന്ദിക്കാരി ചേച്ചി.. (ചേച്ചീന്ന് വിളിച്ചാൽ കൊല്ലാൻ വരും..)

വിഭക്ക് അത്യാവശ്യമായി ബാംഗളൂരിൽ പോകണം.. എറണാകുളത്ത് , ജോസ് ജംഗ്ഷനിൽ ഉള്ള എയ്സ്ബീ ട്രാവൽസിൽ വിളിച്ച് ബുക്ക്‌ ചെയ്തു. അങ്ങോട്ട്‌ പോയി കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങണം.. അന്നവിടെ ഓണ്‍ലൈൻ പരിപാടികൾ തുടങ്ങിയിട്ടില്ല.... കേരളത്തിൽ ജനിച്ച് വളർന്ന എനിക്കേ എറണാകുളം പരിചയമില്ല.. പിന്നെ ആണ് നോർത്തിന്ത്യയിൽ നിന്ന് വന്ന വിഭ..

വിഭക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജൂനിയറും , ഞങ്ങളടെ ഇടയിലെ സൂപ്പർസ്റ്റാറും , സർവ്വോപരി എറണാകുളം പൂത്തോട്ടക്കാരിയും ആയ ; മലയാളം, ഹിന്ദി, പിന്നെ വേറെ കുറെ ഭാഷകളും അനർഗള നിർഗളമായി ഒഴുക്കുന്ന പ്രശാന്തിനിയെ ആണ് വിഭ ടിക്കറ്റ് വാങ്ങാൻ പോകാൻ കൂടെ കൂട്ടിയത്.. ഭാഷയും ഓക്കേ വഴിയും ഓക്കേ..

ജോസ് ജംഗ്ഷനിൽ ബസ്സിറങ്ങിയ അവർ ട്രാവൽസ് തപ്പി തലങ്ങും വിലങ്ങും നടന്നു.. യെവടെ??? കണ്ടില്ല..

വിഭ.. : "" അബേ.. ഓയ് .. പസൂ .. ഫോണ്‍ കർക്കേ പൂഛ്നാ ... ""

ഞങ്ങൾ സ്നേഹത്തോടെ "പ്രശൂ " എന്ന് വിളിക്കാറുള്ള പ്രശാന്തിനിയെ, വിഭ " അബേ.. ഓയ് .. പസൂ .." എന്നാണു വിളിക്കാറ് .. അവൾ തിരിച്ച് സ്നേഹവും ബഹുമാനവും നിറച്ച് "ക്യാ ഹെ വിഭാ " എന്നും..

രണ്ടാളും തൊട്ടടുത്ത് കണ്ട ബൂത്തിൽ കയറി.. റിസപ്ഷനിസ്റ്റിനു അഭിമുഖമായി ഉള്ള ചില്ലുകൂട്ടിൽ കയറി പ്രശു ഫോണ്‍ ചെയ്തു. വിഭ കാഴ്ച്ചക്കാരിയായി ചില്ലുകൂട്ടിനടുത്തുള്ള ചുമരിൽ ചാരി എല്ലാം കേട്ടും കണ്ടും ആസ്വദിച്ചു തുടങ്ങി.. അല്ലെങ്കിലും മലയാളത്തിൽ ഞങ്ങൾ കടിപിടി കൂടുന്നത് കണ്ടു പുഞ്ചിരിക്കൽ അവളുടെ ഒരു ശീലമാണു .. പ്രശു ഫോണ്‍ ചെയ്യുമ്പോൾ തന്നെ റിസപ്ഷനിസ്റ്റിനും ഒരു ഫോണ്‍ വന്നു.. രണ്ടും മലയാളം.. വിഭക്ക് തമാശയായി.. രണ്ടു പേരേയും മാറി മാറി നോക്കി വിഭ നിന്നു ..

ഫോണ്‍ ചെയ്ത പ്രശു ...

"യെസ്ബീ ട്രാവൽസല്ലേ ?"

"അതേ"

"ഇതെവിടെയാ? നിങ്ങൾ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ എത്തി.. കൃത്യമായി എവിടെയാ?"

"അവിടെ ഒരു ബൂത്ത് ഉണ്ട് ......
ഫോണിലൂടെ അഡ്രസ്‌ കേൽക്കുന്നതിനിടക്ക് പ്രശു റിസപ്ഷനിസ്റ്റിനെ ശ്രദ്ധിച്ചു.. ഫോണ്‍ പതുക്കെ മാറ്റി പിടിച്ചു.. ""ആ ചേട്ടൻ പറയുന്നത് തന്നെ അല്ലേ ഞാൻ ഈ ഫോണിൽ കേള്ക്കുന്നത്?? ദൈവമെ..... ചമ്മി... ഇത് തന്നെയാണല്ലോ ട്രാവൽസിന്റെ ഓഫീസ് .. !!!!""

വിഭക്കും കാര്യം പിടി കിട്ടി.. ഫോണ്‍ വച്ച് പുറത്തിറങ്ങിയ പ്രശുവിനു ചിരിയടക്കാൻ പറ്റിയില്ല.. ടിക്കറ്റ് വാങ്ങി പുറത്തിറങ്ങിയിട്ടും ചമ്മൽ മാറിയില്ല.. ചിരിയും.. വഴിയോരത്ത് നിന്നിരുന്ന ഒരാൾ ഒരു ലോട്ടറി ടിക്കറ്റ് നീട്ടി. പ്രശു ചിരിച്ച് ചിരിച്ച് അതും വാങ്ങി മുന്നോട്ട് നടന്നു.. അയാൾ പിന്നാലെ വന്ന് കാശ് ചോദിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്.. പിന്നൊരാഴ്ചക്ക് പ്രശൂനു ഹൊസ്റ്റലിൽ ആഘോഷം ആയിരുന്നു..

Thursday, October 30, 2014

ഹീറോ !!!! (അതോ വില്ലനോ?)

ഹീറോ !!!! (അതോ വില്ലനോ?)


രണ്ടാം ക്ലാസ്സിൽ നിന്ന് മൂന്നിലേക്ക് പോകാൻ നേരം.. (ചിരിക്കണ്ട.. കദന കഥയാ..) ടീച്ചർ ചോദിച്ചു "ആർക്കെങ്കിലും മൂന്നാം ക്ലാസ് ബി ലേക്ക് വഴി അറിയോ?"  "എനിക്കറിയാം " എന്ന് പറഞ്ഞ്  രണ്ടു മൂന്ന്  ചെക്കന്മാർ ചാടി എണീറ്റു .. അവർ പറഞ്ഞ വഴികൾ വ്യത്യസ്തമായതുകൊണ്ട്  ടീച്ചർ പറഞ്ഞു. "ഞാൻ ഒരാളെ ഇങ്കട്‌ വിടാം .. അവൻ കാണിച്ച് തരും ക്ലാസ് .. എല്ലാരും വര്യായിട്ട് നിന്നോളേൻ .. 


ടീച്ചർ പറഞ്ഞിട്ട്  വന്ന ചെക്കനെ ഞാൻ നോക്കി .. എന്താ  എടുപ്പ് .. എഴുന്നള്ളത്തിന്  തിടംബേറ്റി   നില്ക്കുന്ന രാമചന്ദ്രന്റെ ഗാംഭീര്യം. (നെറോം തടീം അല്ല ഉദ്ദേശിച്ചത്.. ചെക്കന്‍ വെളുത്ത് മെലിഞ്ഞ്, ഞങ്ങളേക്കാള്‍ ഒക്കെ ഉയരമുള്ളവനും ആയിരുന്നു) സ്കൂളിലെ സകല ക്ലാസുകളും വഴികളും അവനറിയാത്രെ.. എനിക്കാണെങ്കില്‍ ഒന്നാം ക്ലാസ്സിലേക്കും രണ്ടാം ക്ലാസ്സിലേക്കും തിരിച്ച് വീട്ടിലേക്കും ഉള്ള വഴി തന്നെ കഷ്ടിയെ അറിയൂ..  എനിക്ക് ആരാധനയായി.. ഹ്ഹോ ഭീകരന്‍!!


അവന്‍ ഞെളിഞ്ഞ് മുന്നിലും ഞങ്ങളൊക്കെ വരിയില്‍ പിന്നിലും ആയി മൂന്ന്‍ ബി യില്‍ എത്തി. അവിടെ ഞങ്ങളെ വരവേറ്റത്  സജിനി ടീച്ചറും, കരഞ്ഞു തളര്‍ന്നിരിക്കുന്ന മറീന എന്ന പെണ്‍കുട്ടിയും ആയിരുന്നു. അവള്‍ മൂന്നില്‍ തോറ്റതാത്രേ..  പിന്നീട്  അവനും അവള്‍ടെ കൂട്ടത്തില്‍ തോറ്റതാണെന്ന്‍  ഞാന്‍ അറിഞ്ഞു. അപ്പോഴും ഇമേജ് പോയില്ല. ഹൌ .. തോറ്റിട്ടും കരയുന്നില്ല.. മ്മ്മ്മം.. ധൈര്യം!! അവന്‍ ജോണി.. (കള്ളപ്പേരാ..)


അക്കൊല്ലം മൂന്നിലെ റിസള്‍ട്ട് നോക്കാന്‍ ഞാനും പോയി.. "ക്ലാസ് ഫസ്റ്റ് ആയ കുട്ട്യേന്തിനാ റിസള്‍ട്ട്‌ നോക്കാന്‍ വന്നേക്കണേ? " ചോദ്യം ഹെഡ് മിസ്ട്രസ്സിന്റെ.. "ഞാന്‍ അമ്മേടെ കൂടെ വെറുതെ വന്നതാ.." വിറച്ചിട്ടാണെങ്കിലും മറുപടി കൊടുത്തു. അവന്‍ പിന്നേം തോറ്റോ അതോ എന്റെ കൂടെ നാലിലേക്ക് വരുന്നോ എന്നറിയാന്‍ പോയതാ.. ;-) അവനും ജയിച്ചു..


നാലാം ക്ലാസിലും ആരും അറിയാതെ എന്റെ ആരാധന തുടര്‍ന്നു.. ക്ലാസ് ലീഡര്‍ ആയ എന്നോട്, ക്ലാസില്‍ സ്ഥിരം തല്ലുകൊള്ളിയും എല്ലാ പ്രശ്നങ്ങളിലും ചെന്ന്‍ ചാടുന്നവനും ഗുണ്ടാ പരിവേഷം ഉള്ളവനും ആയ അവന്‍ മിണ്ടാറെ ഇല്ലായിരുന്നു.. എന്നാലും അവന്‍ ചെയ്യുന്ന നോക്കി ജനല്‍ വഴി ക്ലാസിനു പുറത്ത് പോകാനും ചൂളം വിളിക്കാനും ഒക്കെ ഞാന്‍ പ്രാക്ടീസ് ചെയ്തു.  ആരും അറിയാതെ... കൂടുതല്‍ പറയാന്‍ നാണമാവുന്നു..


ഒടുവില്‍ .. മൂന്നാം ക്ലാസ്സിലെ ജൈനി എന്ന സുന്ദരിയും പണക്കാരിയും ആയ കുട്ടിക്ക് ലവ് ലെറ്റര്‍ കൊടുത്ത് ഹെഡ് മിസ്ട്രസ്സിന്റെ കയ്യില്‍ നിന്ന്‍ അവന്‍ അടി വാങ്ങുന്നത് കാണാനുള്ള യോഗവും എനിക്കുണ്ടായി.. അതോടെ ഞാന്‍ ആ ചാപ്റ്റര്‍ പൂട്ടിക്കെട്ടി.. (നുണയാ.. നാലിലും റിസള്‍ട്ട്‌ നോക്കാന്‍ പോയി.. )

****

കളിക്കൂട്ടുകാരൻ

കളിക്കൂട്ടുകാരൻ 


കമലവേണി ടീച്ചറുടെ നഴ്സറിയിൽ പഠിക്കുന്ന കാലം. എൻറെ  ക്ലാസിലെ ജയൻ ആണ് കഥാനായകൻ . സ്ഥിരം കൂടെ കളിക്കുകയും ഇടക്ക് എന്റെ വീട്ടിലേക്ക് വന്ന് എൻറെ ആട്ടിൻ കുട്ടികളെ പരിചയപ്പെടുകയും അവയോടൊത്ത് കളിക്കാൻ കൂടുകയും ചെയ്ത അവൻ എൻറെ മനസ്സിൽ കയറിപ്പറ്റാൻ അധികം സമയം എടുത്തില്ല. സ്മാർട്ട്‌ ബോയ്‌ . ചുള്ളൻ . പഠിപ്പ് തീരും മുൻപേ അവൻറെ അച്ഛന് സ്ഥലം മാറ്റം കിട്ടി, അവൻ  നാട്ടിൽ നിന്ന്  പോയി. പിന്നീട് ഒരു വിവരവും ഇല്ല.


ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസിൽ ജയ എന്നൊരു കുട്ടി ഉണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തലിനിടക്ക്  അവൾ എൻറെ സ്ഥലപ്പേര്  ശ്രദ്ധിച്ചു. ഇടവേള സമയത്ത് ഓടി വന്നു. അവളുടെ ചെറുപ്പകാലം അവൾ എൻറെ നാട്ടിൽ ആണ് ചിലവഴിച്ചിരിക്കുന്നത് . കമലവേണി ടീച്ചറെ അവൾ ഓർക്കുന്നു . അവളുടെ വീട് അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ ഒരു മിന്നൽപിണർ!! ദൈവമെ.. ജയൻറെ അനിയത്തി!!!


അടുത്ത ദിവസം ഞാൻ നിധി ആയി സൂക്ഷിച്ചിരുന്ന എൻറെ കൂട്ടുകാരുടെ കൂടെ ഉള്ള ഫോട്ടോ ഞാൻ അവള്ക്ക് കൊണ്ട് കൊടുത്തു. അവൾ ജയന്റെയും. അവൻ ആകെ മാറിയിരിക്കുന്നു. തൊട്ടപ്പുറത്തുള്ള എഞ്ചിനീരിങ്ങ് കോളേജിൽ അവനുണ്ട്. ഒരു സർപ്രൈസ് കൊടുത്താലോ? അവന്റെ പ്രതികരണം എന്തായിരിക്കും?? എന്തായാലും ആ ഫോട്ടോ ജയയുടെ കയ്യിൽ ഞാൻ കൊടുത്തയച്ചു. ജയൻറെ പ്രതികരണം അറിയാൻ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു.


ടീച്ചറും ഞങ്ങൾ 5 കുട്ടികളും നില്ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. ഞാൻ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. ജയന് എന്നെ ഒഴിച്ച് ബാക്കി എല്ലാരേം പരിചയം ഉണ്ടായിരുന്നു.. എത്ര ആലോചിച്ചിട്ടും അവന് എന്നെ ഓർമ വരുന്നില്ലെത്രേ!

***

ക്യാരി ക്യാമറി

ക്യാരി ക്യാമറി

        കുസാറ്റിലെ ഒരു വസന്തകാലം.. എന്റെ ബാച്ചിൽ ഉള്ള എല്ലാരും മിനി പ്രൊജക്റ്റ്‌ തപ്പി നടക്കുന്നു. ഒറ്റക്ക് ചെയ്യണമെന്നില്ലാത്തതുകൊണ്ട് ഞങ്ങൾ മൂന്ന് പേർ ഒരു ടീം ആയി. പ്രോജക്ടുകൾ മുന്പ് കണ്ടിട്ടേ ഇല്ലാത്ത ഞാൻ; 'എല്ലാറ്റിനും മ്മക്ക് പരിഹാരണ്ടാക്കാം ' എന്നാ പോളിസിയിൽ കൂളായി നടക്കുന്ന അത്യാവശ്യം നല്ല വിവരവും ബോധവും ഉള്ള രഞ്ജിത്ത് എന്ന രഞ്ചു; പിന്നെ ഞങ്ങൾടെ എല്ലാം പൊന്നോമനയും സർവ്വോപരി 'കേവി പ്രൊഡക്റ്റും' ആയ ശ്രീജ എന്ന ശ്രീജു. (തീരുമാനായി.)
       ഈ കേവി കേവി എന്ന് പറഞ്ഞാൽ മറ്റൊന്നും അല്ല.. കേന്ദ്രീയ വിദ്യാലയം.. ഇടയ്ക്കിടെ മറ്റ് കേവി പ്രോഡക്റ്റുകളെ കണ്ടാലുള്ള ഹിന്ദിയിൽ ഉള്ള കത്തിവയ്പ്പ് ; നമ്മളോടൊക്കെ സംസാരിക്കുന്നതിന്റെ ഇടയിൽ 'കി ' , 'കി ' എന്ന് ചുമ്മാ പറയൽ ; ആര് എന്ത് പറഞ്ഞാലും അത് ഹിന്ദിയോ ഇന്ഗ്ലീഷോ ആയി ആദ്യം മനസ്സിലാക്കുക എന്നിവയാണ് കേവി പ്രോഡക്റ്റാണ് താൻ എന്ന് കാണിക്കാൻ ശ്രീജു മനപ്പൂർവ്വം അല്ലാതെ ചെയ്തിരുന്നത്.. ഇതൊഴിച്ച് നിർത്തിയാൽ ശ്രീജു ഒരു പക്കാ ഡീസന്റ് പാർട്ടി ആണ് .. ഒരു പാവം.. ശ്രീജു ചമ്മുന്നത് കാണാൻ തന്നെ ഒരു രസാണ് .. അവൾ ഇടയ്ക്കിടെ ചമ്മി ഞങ്ങളെ രസിപ്പിക്കാറും ഉണ്ട് ട്ടോ..
      ബാക്ക് റ്റു പ്രൊജക്റ്റ് ..
       പ്രോജക്റ്റ് അന്വേഷണത്തിനിടയിൽ എറണാകുളം സൗത്തിനടുത്തെവിടെയൊ ഒരു വ്യക്തി പ്രൊജക്റ്റുകളുമായി ഞങ്ങളെ കാത്തിരിക്കുന്നതായി അറിവ് കിട്ടി. പ്രോജക്ടുകളെ പോലെ തന്നെ എനിക്ക് അത് വരെ യാതൊരു പരിചയവും ഇല്ലാതിരുന്ന ഒരു ഏരിയ ആണ് എറണാകുളം..
      "മ്മക്ക് പരിഹാരണ്ടാക്കാം.. രണ്ടാളും പോര്വേൻ .. " എന്ന രഞ്ചുവിന്റെ വാക് ബലത്തിൽ മൂന്നാളും പ്രസ്തുത വ്യക്തിയെ കാണാൻ ഇറങ്ങി.. അദ്ദേഹം പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി , തന്ന ഫോണ്‍ നമ്പറിൽ ശ്രീജു ഒരു ബൂത്തിൽ കയറി വിളിച്ചു .. "ക്യാരി ക്യാമറി റോഡിലൂടെ നേരെ ചെന്നാൽ ലെഫ്റ്റിലേക്കുള്ള വഴിയിൽ റൈറ്റിൽ ഉള്ള നാലാമത്തെ വീടാ.. പിങ്ക് പെയിന്റ് അടിച്ചത്.." ശ്രീജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീരത്തു .. "സൊ സിമ്പിൾ " എന്ന മുഖഭാവത്തിൽ നിൽപ്പായി .. ഏതാ ഈ "ക്യാരി ക്യാമറി " റോഡ്‌? എറണാകുളത്താണോ അതോ പോണ്ടിച്ചേരിയിലാണോ? ഇനീപ്പോ ഇന്ത്യേലന്യല്ലേ? രഞ്ചൂനു സംശയം..
       തൊട്ടടുത്ത് ഒരു പച്ചക്കറി കട .. അവിടെ ചോദിക്കാം.. രഞ്ചു പോയി ചോദിച്ചു. തിരിച്ചു വന്നു. അയാൾ അവിടെ എട്ടുപത്ത്‌ കൊല്ലായി കട തുടങ്ങീട്ട്.. ഇത് വരേം ഇങ്ങനെ ഒരു റോഡിൻറെ കാര്യം കേട്ടിട്ടില്ല.. അടുത്തുള്ള ബേക്കറിയിൽ ചോദിച്ചു. അയാൾക്കും അറിയില്ല. രഞ്ചുന്റെ സംശയം കലർന്ന നോട്ടം ശ്രീജുന്റെ നേരെ.. " എന്നെ നോക്കണ്ട .. അയാൾ അങ്ങന്ന്യാ പറഞ്ഞേ .. വേണെങ്കിൽ ഒന്നൂടെ വിളിച്ച്ചോക്കു .." എന്ന് ശ്രീജു..
      ന്നാൽ അതൊന്നറിയണല്ലൊ .. മ്മക്ക് പരിഹാരണ്ടാക്കാം.. വിളിച്ചിട്ട് തന്നെ കാര്യം.. രഞ്ചു ബൂത്തിൽ പോയി വീണ്ടും ഫോണ്‍ ചെയ്തു. തിരിച്ച് വന്ന രഞ്ചു: " എന്ത് റോഡാണ്‍ന്ന് ????? ക്യാരി???? ഇവളെ ഞാ...ണ്ടലോ... കാരിക്കാമുറി റോഡണ് ... "
     അവിടെ നിന്ന് കാരിക്കാമുറി റോഡ്‌ വരെ അവളെ ഞങ്ങൾ തല്ലാൻ ഓടിച്ചു..

****

Tuesday, April 22, 2014

പ്രവാസിക്കഥ - മൂന്ന്‌ (ഉഡായിപ്പ്സ്‌ ഓഫ്‌ ഇന്ത്യ.. )

ഉഡായിപ്പ്സ്‌ ഓഫ്‌ ഇന്ത്യ.. 


നെറ്റ്‌വര്‍ക്കിംഗ്‌ ബുക്കിലെ ബോബിനേയും ഇപ്പോഴത്തെ ശശിയേയും കണ്ടുപിടിക്കുന്നതിന്‌ മുന്‍പേ, മേനോന്‍ സാറിന്‍റെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക്‌ ഉദാഹരണമായി എടുക്കാവുന്ന ഒരു പേര്‍ "രാമന്‍ കുട്ടി" എന്നായിരുന്നു. അപ്പൊ നമ്മുടെ നായകന്‍റെ പേരും ഞാന്‍ "രാമന്‍ കുട്ടി" എന്നിടുന്നു. ആ ചേട്ടന്‍ തൃശ്ശൂരുള്ളതാ.. ശെരിക്കുള്ള പേര്‌ പറഞ്ഞാല്‍ അടി പാര്‍സല്‍ ആയിട്ട്‌ വരും. 

നമ്മുടെ രാമന്‍ കുട്ടി, കൊല്ലത്തുള്ളൊരു സുന്ദരി ചേച്ചിയെ കെട്ടി സുഖമായി അവരുടെ ചിലവില്‍ കഴിയുന്ന കാലം. അഞ്ചെട്ട്‌ കൊല്ലം മുന്‍പ്‌ കുവൈറ്റിലേക്ക്‌ ഒരു വിസ കിട്ടി. കയറിപ്പോന്നു. വീട്ടിലുള്ളവരോടും കാണുന്നവരോടും ചെയ്യുന്ന പ്രോജെക്റ്റുകളെ പറ്റിയും ചെയ്യാന്‍ പോകുന്നവയെ പറ്റിയും വാതോരാതെ സംസാരിച്ചു. 

ഇതിനിടയില്‍ ചേട്ടന്‍റെ വിസ തീര്‍ന്നു. കയ്യില്‍ കാശില്ലാതായി. നാട്ടിലേക്ക്‌ വിളിച്ച്‌ ബിസിനസ്‌ ചെയ്യാനാണെന്ന വ്യാജ്യേന ഇരുപത്തയ്യായിരം രൂപ വരുത്തി. അതും ഒരു പലിശക്കാരന്‍ ഇക്കയുടെ അക്കൌണ്ടിലേക്ക്‌. അങ്ങനെ രാമന്‍ കുട്ടി ആറു കൊല്ലത്തോളം ഭാര്യയുടെ ചിലവില്‍ കുവൈറ്റില്‍ സസുഖം വാണു. ഉഡായിപ്സ്‌ ആന്റ് ഉഡായിപ്സ്‌ കൊ. ലിമിറ്റഡ്‌. 

അങ്ങനെ ഇരിക്കെ ഒരു സുപ്രഭാതത്തില്‍ വില്ലനെപ്പോലെ കട്ടുറുംബിനെ പോലെ അവര്‍ എത്തി.. പോലീസ്‌.. നമ്മുടെ നായകന്‍ രാമന്‍ കുട്ടിയെ അവര്‍ പൊക്കിയെടുത്ത്‌ നിര്‍ദാക്ഷിണ്യം ജയിലില്‍ അടച്ചു. ഹും.. വിസ ഇല്ല പോലും വിസ. ആറു കൊല്ലത്തെ ഫൈന്‍ അടച്ചാല്‍ മാത്രമേ വിടു.. ഒരു ദിവസം രണ്ട്‌ ദിനാര്‍ വച്ച്‌ ആറു കൊല്ലത്തേക്ക്‌ ഉള്ള കാശ്‌,, പണം .. ദുട്ട്‌.. മണി.. മണി... ഒരു ഒന്‍പതര ലക്ഷം ഉറുപ്യ.. നായകനു പുല്ലു വില.. എന്‍റെ വീട്ടുകാരെ കോണ്ടാക്റ്റ്‌ ചെയ്തോളു.. അവര്‍ തരും.. 

ഭാര്യക്ക്‌ അയാള്‍ ഫോണ്‍ ചെയ്തറിയിച്ചു. വിദ്യാസമ്പന്നയായ ആ ചേച്ചി കാര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കി. കുവൈറ്റില്‍ ഉള്ള ഒരു ബന്ധുവിനെ അറിയിച്ചു. അദ്ദേഹം (ശശി എന്ന്‌ പേരിടാം.) കാര്യങ്ങള്‍ ഒക്കെ പോയി അന്വേഷിച്ച്‌ വന്നു. ഇത്രേം കാശ്‌ അടക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ അതൊന്ന്‌ ഒത്തുതീര്‍പ്പാക്കിത്തരാന്‍ കഴിവുള്ള ഒരാള്‍ വേണം. തന്‍റെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍(മറ്റൊരു ശശി അഥവാ സുരേ...ഷ്‌) ഉണ്ടെന്നറിഞ്ഞ ചേച്ചി, കാര്യങ്ങള്‍ വീണ്ടും ശശിയെ ഏല്‍പ്പിച്ചു.

 ശശിയും സുരേഷും ചേര്‍ന്ന് അധികൃതരുമായി സംസാരിച്ച്‌ തുക ആയിരം ദിനാര്‍ ആക്കി ചുരുക്കി. ചേച്ചി ആ പണം നാട്ടില്‍ സുരേഷിന്‍റെ കുടുംബത്തെ ഏല്‍പ്പിക്കുകയും സുരേഷ്‌ ആ പണം നല്‍കി അയാളെ മോചിതനാക്കി നാട്ടിലേക്ക്‌ അയക്കുകയും ചെയ്തു. നാട്ടില്‍ എത്തിയ രാമന്‍ കുട്ടി ശശിയെ വിളിച്ചു. 

ശശി: "നാട്ടില്‍ എത്തി ല്ലെ? സന്തോഷായില്ല്യേ?"

രാമന്‍ കുട്ടി: "എത്തി എത്തി. ഞാന്‍ ഇപ്പൊ റസ്റ്റ്‌ എടുക്കാ. അവിടെ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത്‌ എണ്റ്റെ കുറെ സാധനങ്ങള്‍ ഉണ്ട്‌. അതൊക്കെ വിറ്റേക്കു. എന്‍റെ ഒരു കൂളിംഗ്‌ ഗ്ളാസും നാലു കൊല്ലം മുന്‍പ്‌ വാങ്ങിയ മൂന്ന് ബ്രാന്റഡ്  ഷര്‍ട്ടും ഒരു വാച്ചും ഉണ്ട്‌. അതൊക്കെ നാട്ടില്‍ എത്തിക്കണം. അപ്പുറത്തുള്ള കടയിലെ ജീവനക്കാരന്‍ എനിക്ക്‌ നൂറു ദിനാറ്‍ തരാനുണ്ട്‌. അത്‌ ചോദിച്ച്‌ വാങ്ങണം. ......... "

ശശി അന്തം വിട്ട്‌ കേട്ട്‌ നിന്നു. ഒരു നന്ദി പ്രകടനം പ്രതീക്ഷിച്ച തനിക്ക് ഇത് തന്നെ വേണം ..

രാമന്‍ കുട്ടി : "ഞാന്‍ വെറുതെ ഇരുന്നില്ല ട്ട.. വന്ന വഴിക്കു തന്നെ നമ്മുടെ മെട്രോ പ്രോജക്റ്റിന്‍റെ ഒരു കോണ്ട്രാക്റ്റിന്‌ അപേക്ഷിച്ചിട്ടൂണ്ട്‌. അത്‌ എന്തായാലും കിട്ടും. എനിക്ക്‌ വെറുതെ ഇരിക്കുക എന്നത്‌ ഇഷ്ടമേ അല്ല. നമുക്ക്‌ നമ്മുടേതായ ഒരു വ്യക്തിത്വം ഉണ്ടല്ലോ.. ....... ... "

ശശി (മനസ്സില്‍) : അവന്‍റെ !്‌$%^& പ്രോജക്റ്റ് .. !@#$%% വ്യക്തിത്വം... 


ഓള്‍ ഉഡായിപ്സ്‌ ഓഫ്‌ ഇന്ത്യ..

Sunday, April 20, 2014

കാത്തുനില്‍പ്പ്

കാത്തുനില്‍പ്പ് ...

കമന്റ്  തൊഴിലാളി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഷെബിന്‍ എന്ന സുഹൃത്ത്  ഇട്ട ബാല്യകാല കഥകളില്‍ നിന്ന്‍ പ്രചോദനം കിട്ടി എഴുതുന്നതാണ് ഈ ഓര്‍മ്മക്കുറിപ്പ്..

കൂട്ടുകാരെ എല്ലാരേം ഒരുമിച്ചു കാണാം എന്ന ഒരു കാരണം കൊണ്ട് മാത്രം പരിപാടികള്‍ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടിക്കാലം. തൊട്ടടുത്ത വീട്ടിലെ ഒരു സദ്യക്ക് ക്ഷണം കിട്ടി. ഞാന്‍ തനിച്ചാണ് പോയത്. കൂട്ടുകാരുമൊത്ത് കളിയും ബഹളവും. വീട്ടുകാര്‍ക്ക് ശല്യം ആയിക്കാണും എന്നതില്‍ യാതൊരു സംശയവും ഇല്ല.

പെട്ടെന്ന്‍  എല്ലാരേം വിളിക്കല്‍ തുടങ്ങി.. വരൂ ഊണ് കഴിക്കാം.. എല്ലാരും വരൂ.. പോയില്ല. ജാഡ. എന്നെ ആരും വിളിച്ചില്ലല്ലോ!! കളി തുടര്‍ന്നു. അടുത്ത പന്തിക്ക് വിളി വന്നു.. പേര് വരെ എടുത്ത് വിളിച്ചു.. വാടീ.. കൂട്ടുകാര്‍ വിളിച്ചു. അടുത്തെനിരിക്കാം .. എന്‍റെ വാക്ക് അവര്‍ അംഗീകരിച്ചു. വീണ്ടും കളി തന്നെ കളി.. അടുത്ത പന്തിക്ക്  " പിള്ളേരെല്ലാം ഇരുന്നേ ".. എന്ന വിളി വന്നു. അപ്പോഴേക്കും കളിയുടെ മൂച്ചില്‍ ഭക്ഷണത്തിന്റെ കാര്യം ഞങ്ങള്‍ മറന്നുപോയി. മാറി നിന്ന ഞങ്ങളെ എല്ലാരേം പിടിച്ച് നിര്‍ബന്ധിച്ച് ഇരുത്തി.. ഇല വച്ചു. വിളമ്പി. പതിവ് പോലെ കായ വരുത്തതില്‍ കൈ വച്ചു. ഇലയില്‍ വിളംബിയിരിക്കുന്ന കറികള്‍ടെ മണം .. ആഹാ.. വിശപ്പ് പുറത്ത് ചാടി.. എന്നാല്‍ തുടങ്ങിയേക്കാം..കൂടെ ഇരിക്കുന്ന കൂട്ടുകാരെ എല്ലാരേം നോക്കി ചിരിച്ച് സന്തോഷിച്ച് ഇരിക്കുമ്പോള്‍ ആണ് പുറത്ത് നിന്ന്‍ ഒരു ടീം പെണ്ണുങ്ങള്‍  കടന്ന്‍ വന്നത്.. എല്ലാരും പരിചയക്കാര്‍. എല്ലാരേം നോക്കി ഇളിച്ച് കാട്ടി. അവര്‍ വന്ന്‍ തൊട്ടും തലോടിയും സുഖവിവരം ഒക്കെ അന്വേഷിച്ചു. ഇതിന്റെ ഇടയില്‍ ആതിഥേയര്‍ എത്തി. "ആരാ വന്നേക്കണേ.. ഊണാങ്കട് കഴിച്ചട്ടാവാം ബാക്കി. എല്ലാരും ഇരുന്നോളോ. " എല്ലാരും ഇരിക്കാന്‍ പുറപ്പെട്ടു. ഒരാള്‍ മാത്രം ഇരിക്കാന്‍ കസേര കാണാതെ ഒരു പോംവഴിയില്ലാതെ നില്‍പ്പായി.

അതെ. ചമ്മല്‍ മാറ്റാന്‍ ആതിഥേയ കണ്ടുപിടിച്ച ആള്‍.. ഞാന്‍ തന്നെ..
"എന്താ കുട്ട്യോളൊക്കെ ഇപ്പൊ ഇരിക്കണേ? കുട്ട്യെനീറ്റോളോ.. "
എന്നെ എണീപ്പിച്ചു വിട്ടു..

എന്‍റെ ചിരി മാഞ്ഞു.. ഇളി ആയി.. ഇളിഭ്യയായി ഞാന്‍ എണീറ്റു..

വന്ന ചേച്ചി "വേണ്ട,  കുട്ടി കഴിച്ചോട്ടെ " എന്ന്  ഇരുന്നതിനു ശേഷം രണ്ട് മൂന്നു തവണ പറഞ്ഞു..

അടുത്ത പന്തിക്ക് കാത്ത് നില്‍ക്കുമ്പോള്‍ (നാണം പണ്ടെ ഇല്ല.) എന്‍റെ കൂട്ടുകാര്‍ എല്ലാം  ഊണ് കഴിഞ്ഞ് എന്നെ കൂടാതെ  ബാക്കി കളിച്ച് തീര്‍ക്കുമല്ലോ എന്ന സങ്കടായിരുന്നു എനിക്ക്..


Monday, February 3, 2014

തിരിച്ചറിവ്

തിരിച്ചറിവ്

ഇന്ന് ഫെബ്രുവരി മൂന്ന്.. 

എൻറെ ഒരു സഹപാഠിയുടെ പിറന്നാള്‍ ആണ്‌. 

രാവിലെ തന്നെ ഫോണ്‍ ചെയ്ത്‌ ആശംസകള്‍ അറിയിച്ചു. എണ്റ്റെ സുഹൃത്ത്‌ ഒരു ചിരിയോടെ എന്നോട്‌ ഒരു കാര്യം പറഞ്ഞു. പിറന്നാളെന്ന് ഓര്‍മ്മ വരുമ്പോള്‍ എല്ലാം എന്നെയും ഓര്‍ക്കും എന്ന്. 

കൂടെ പഠിച്ച കാലത്ത്‌ മിക്കവാറും ദിവസങ്ങളില്‍ പരസ്പരം മിണ്ടാതെയും അടിയുണ്ടാക്കിയും കുസൃതികള്‍ ഒപ്പിച്ചും നടന്നവര്‍ ആണ്‌ ഞങ്ങൾ.. എന്തോര്‍ക്കാൻ??

"എൻറെ പിറന്നാളിൻറെ അന്ന് നീ കരിദിനം ആചരിച്ചത്‌ ഓര്‍മയില്ലേ? " ഒരു ചോദ്യം...
ഞാന്‍ ഒരു കറുത്ത തുണിക്കഷ്ണം ചുരിദാറില്‍ കുത്തിയിട്ടാണ്‌ അന്നേദിവസം ക്ളാസില്‍ ചെന്നത്‌. എനിക്ക്‌ ഓര്‍മ്മ ഇല്ലായിരുന്നു. ആ ചോദ്യം കേട്ടപ്പോള്‍ ഓര്‍മ്മ വന്നു..

എൻറെ ഒരു പിറന്നാളിന്‌ ട്രീറ്റ്‌ എന്നും പറഞ്ഞ്‌ പതിനാറ്‌ പേർ
ഹോട്ടലില്‍ നിന്ന് നല്ല ശാപ്പാടടിച്ചിട്ട്‌, എന്നോടൊരു ആശംസ പോലും പറയാതെ പോയത്‌ വരെ ഒരു വേദനിക്കുന്ന ഓര്‍മ്മയായി ഞാന്‍ സൂക്ഷിക്കുന്നു. അപ്പോള്‍ എൻറെ ഈ പ്രവൃത്തി എൻറെ സുഹൃത്തിൻറെ മനസ്സില്‍ എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുമെന്ന് എനിക്ക്‌ മനസ്സിലാവുന്നു..

എൻറെ പ്രിയ സുഹൃത്തേ, ഞാന്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എന്നോട്‌ ക്ഷമിക്കു.. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...